കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം കമ്മീഷണർ എൻ.വാസുവിന്റെ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി. ഡിസംബര്‍ മൂന്നിന് ജാമ്യാപേക്ഷയിൽ വിധി പറയും. കൊല്ലം വിജിലൻസ് കോടതിയിലാണ് വാദം പൂര്‍ത്തിയായത്.
വാസുവിന്റെ അറിവോടെയല്ല ഒന്നും നടന്നതെന്നും പ്രതിഭാഗം വാദിച്ചു. മുരാരി ബാബു കൈമാറിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോർഡിന് കൈമാറുക മാത്രമാണ് എൻ.വാസു ചെയ്തത്. അതിനെ ശിപാർശ ചെയ്തുവെന്ന് പറയാനാകില്ല.
വാസു വിരമിച്ചതിനുശേഷമാണ് സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്ന് പ്രതിഭാഗം വാദിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവിറങ്ങിയപ്പോഴും വാസു ചുമതലയിൽ ഉണ്ടായിരുന്നില്ല. നടപടികൾ തുടങ്ങുന്നതിന് മുൻപ് തന്നെ എൻ.വാസു വിരമിച്ചെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.
എന്നാൽ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എല്ലാം വാസു അറിഞ്ഞുകൊണ്ടെന്ന് മുരാരി ബാബുവും സുധീഷും എസ്ഐടിക്ക് മൊഴി നൽകിയിരുന്നുവെന്നും പ്രോസിക്യൂഷനും വാദിച്ചു.